പതഞ്ജലിയടക്കമുള്ള വൻകിട കമ്പനികൾക്ക് വേണ്ടി ആദിവാസികളെ ബലിയാടാക്കി എച്ച്.ആർ.ഡി.എസ്
ആദിവാസികളെ ഉപയോഗിച്ച് അവരുടെ ഭൂമിയിൽ തന്നെ കൃഷി നടത്തി കൊള്ളലാഭം
കൊയ്യുന്ന പദ്ധതിയാണ് എച്ച്.ആർ.ഡി.എസിന്റെ ഔഷധ കൃഷി. വൻകിട കമ്പനികൾക്ക് വേണ്ടിയാണ് എച്ച്.ആർ.ഡി.എസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിയമ വിരുദ്ധമായാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ ഔഷധ കൃഷി എച്ച്.ആർ.ഡി.എസ് നടത്തുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
കർഷക എന്ന പേരിലാണ് ആദിവാസി ഭൂമിയിൽ എച്ച്.ആർ.ഡി.എസ് ഔഷധ കൃഷി നടത്തുന്നത്. പതഞ്ജലി അടക്കമുള്ള വൻകിട കമ്പനികൾക്ക് വേണ്ടിയാണ് കൃഷി. ആദിവാസി ഭൂമി ആദിവാസികൾ അല്ലാത്തവർ വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യാൻ പാടില്ല. ഈ നിയമം പരസ്യമായി ലംഘിച്ചാണ് എച്ച്.ആർ.ഡി.എസ് ആദിവാസികളുമായി പാട്ടക്കരാറുണ്ടാക്കിയത്. 33 വർഷത്തേക്കാണ് കരാർ. കടുത്ത നിയമ ലംഘനമാണ് എച്ച്.ആർ.ഡി.എസ് നടത്തിയതെന്ന് പട്ടികജാതി – പട്ടിക വർഗ കമ്മീഷൻ കണ്ടെത്തി.
വൻകിട കമ്പനികൾക്ക് വേണ്ടി എച്ച്.ആർ.ഡി.എസ് ഉണ്ടാക്കിയ കരാർ ആദിവാസികളെ വെട്ടിലാക്കുന്നതാണ്. കരാറിൽ ഏർപ്പെട്ട ആദിവാസികൾ ഔഷധ കൃഷിയിൽ നിന്ന് പിൻമാറിയാൽ അത്രയും കാലം ചിലവാക്കിയ മുഴുവൻ തുകയും എച്ച്.ആർ.ഡി.എസിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് കരാർ വ്യവസ്ഥ. ആദിവാസികളുടെ ഭൂമിയിൽ, ആദിവാസികളുടെ അധ്വാനം കൊണ്ട്, വൻകിട കമ്പനികൾക്ക് വേണ്ടി മുതലിറക്കി ലാഭം കൊയ്യുകയാണ് എച്ച്.ആർ.ഡി.എസ്.