‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ
പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് തോമസുട്ടി : ‘പതിനാറ് വർഷായില്ലേ..’ – അതെ, ഹരിഹർ നഗറിലെ തോമസ് കുട്ടിയും മഹാദേവനും ഗോവിന്ദൻ കുട്ടിയും അപ്പുക്കുട്ടനും 16 വർഷങ്ങൾക്ക് ശേഷം പൊന്നാനിയിൽ ഒരുമിച്ചിരിക്കുന്നു. അശോകൻ, മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവർ ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ പുരോഗമിക്കുകയാണ്.
നാലുപേരും ഇന്നലെ പൊന്നാനിയിലെ സെറ്റിലെത്തി അപൂർവമായ കൂടിച്ചേരൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നാലു പേരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘പാതിരാക്കുറുക്കൻ’ എന്ന സിനിമയുടെ ഭാഗമായാണ് ഇവർ ഒരുമിച്ചത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജാണ് ചിത്രം നിർമിക്കുന്നത്.
സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരുടേതാണ് തിരക്കഥ. പൊന്നാനി കർമ റോഡിന്റെ പരിസരങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. എസ്.സെൽവകുമാറാണ് ഛായാഗ്രഹണം. മൻസൂർ വെട്ടത്തൂർ പ്രൊഡക്‌ഷൻ കൺട്രോളർ. ത്യാഗു തവനൂരാണ് കലാസംവിധാനം. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ് തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു