KERALA

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹര്‍ജിയില്‍ നോട്ടിസ് അയക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കേസില്‍ പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരായാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചത്. രണ്ട് പേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മാത്രമായിരുന്നു കോടതി അനുമതി നല്‍കിയത്.

വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നല്‍കിയില്ലെന്നുമാണ് പ്രോസിക്യൂഷന്റെ പരാതി. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button