KERALA

സ്വർണ്ണ വിലയിൽ കുതിപ്പ്; പവന്ന് ₹400 കൂടി

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് വില വ്യതിയാനം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വില കുറഞ്ഞ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് ആശങ്കപ്പെടാനില്ല. എന്നാല്‍ ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3317 ഡോളര്‍ ആയിരുന്നു. ഇത് 3342ലേക്ക് ഉയര്‍ന്നിട്ടുണ്ട്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യതിയാനം ഇനിയുമുണ്ടായേക്കും. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് കേരളത്തില്‍ വില കൂടിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 9230 രൂപയായി. പവന് 73840 രൂപയും.

22 കാരറ്റ് സ്വര്‍ണം ആഭരണത്തിന് പുറമെ നാണയങ്ങളിലും ലഭിക്കും. ഇവ ബാങ്കുകളില്‍ ഗോള്‍ഡ് ലോണിന് അപേക്ഷിക്കുമ്പോള്‍ ഈടായി സമര്‍പ്പിക്കുകയും ചെയ്യാം. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ആഭരണങ്ങളും വിപണിയില്‍ ലഭ്യമാണ്. പക്ഷേ, അവ ഗോള്‍ഡ് ലോണിന് ഈടായി ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിലവില്‍ സ്വീകരിക്കുന്നില്ല. എങ്കിലും ആഭരണം എന്ന നിലയില്‍ ഉപയോഗിക്കാനും സാധിക്കും.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7575 രൂപയാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 60600 രൂപ വരും. അതായത്, 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 13240 രൂപ ലഭാമാണ്. ആഭരണം വാങ്ങുന്ന വേളയില്‍ വരുന്ന അധിക ചെലവ് കണക്കാക്കുമ്പോള്‍ 15000 രൂപ വരെ ലാഭം കിട്ടും.

ഇന്ന് ഡോളര്‍ സൂചിക 98.30 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 86.95 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് അല്‍പ്പം ഉയര്‍ന്ന് 67.10 ഡോളറായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button