ആലങ്കോട് കൃഷിഭവനിലേക്ക് മാർച്ച് നടത്തി
ചങ്ങരംകുളം: നെൽകൃഷി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ കർഷകന് നൽകണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആലങ്കോട് കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957 പത്തര ലക്ഷം ഹെക്ടർ നെൽ കാർഷിക ഭൂമി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ഒന്നരലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുകയാണ്. സഹായം ലഭിക്കാതെ കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ് കൃഷിക്കാരന് ഉള്ളതെന്നും കെ കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് കിസാൻ സമ്മാൻനിധി 6000 രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. കൃഷി പോർട്ടൽ അടിയന്തരമായി സ്ഥാപിച്ച്റവന്യൂ പോർട്ടലുമായി ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൃഷി പോർട്ടലിൽ ഭൂമി ഇല്ലാത്തതുകൊണ്ട് കിസാൻ സമ്മാന നിധി പുതുക്കാൻ കഴിയുന്നില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങു വിലക്ക് നാളികേരം സംഭരിക്കുക കൃഷി പോർട്ടൽ സ്ഥാപിക്കുക, നെൽക്കർഷകർക്ക് നിരവധി വർഷമായി കുടിശിക വരുത്തിയ പമ്പിങ് സബ്സിഡി നൽകുക, സംഭരിച്ച നെല്ലിന്റെ തുക നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആലംങ്കോട് കൃഷിഭവനിലേക്ക് മാർച്ച് നടത്തിയത്.