മാലിന്യപ്രശ്നം പരിഹരിക്കാന്‍ കര്‍മപദ്ധതി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി
മലപ്പുറം: തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ‘നവകേരളം മാലിന്യമുക്തം’ കാമ്പയിൻ ജില്ല തല അവലോകനയോഗത്തില്‍ കര്‍മപദ്ധതി തയാറാക്കി. മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവക്ക് പുറമെ കുടുംബശ്രീ ജില്ല മിഷനും ചേര്‍ന്ന് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിന് പുറമേ ജില്ല തലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും.
യൂസേഴ്സ് ഫീ നല്കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കും. സര്‍ക്കാർ നിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ 23 വരെ ഹ്രസ്വകാല ഇടപെടല്‍ ജില്ലയിലും തുടരും. ഒക്ടോബര്‍ 23 മുതല്‍ 2024 മാര്‍ച്ച് 24 വരെ നടത്തുന്ന ദീര്‍ഘകാല ഇടപെടലുകളിലൂടെ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം കൈവരിക്കുക എന്നതാണ് ലക്ഷ്യം. അവലോകനയോഗം ജില്ല കലക്ടര്‍ വി. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം. മെഹറലി അധ്യക്ഷത വഹിച്ചു.