ഭീതിയില്ലാതെ നടക്കാൻ സംവിധാനമില്ല: എടപ്പാളിൽ വലഞ്ഞ് ജനം
എടപ്പാൾ: മേൽപ്പാലമടക്കമുള്ള വലിയ ടൗൺ. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും വരുന്ന കച്ചവടകേന്ദ്രം. ജനങ്ങൾക്ക് ഭീതിയില്ലാതെ നടക്കാൻ മാത്രം സംവിധാനമില്ല. ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ എടപ്പാളിലാണ് മൂന്നു വർഷത്തിലേറെയായി ഇത്തരമൊരവസ്ഥ. നേരത്തെ നാലു റോഡുകളിലും വീതികുറഞ്ഞതെങ്കിലും ജനങ്ങൾക്ക് നടപ്പാതയുണ്ടായിരുന്നു.
തൃശ്ശൂർ -കോഴിക്കോട് സംസ്ഥാനപാതയ്ക്ക് മുകളിൽ മേൽപ്പാലം വന്നതോടെയാണ് എല്ലാം മാറിമറിഞ്ഞത്. പാലത്തിനുതാഴെ, ടൗണിലേക്ക് വാഹനങ്ങൾക്ക് വരാനുള്ള ബൈപ്പാസ് റോഡിന് വീതിയില്ലാത്തതിനാൽ ഇവിടെയുള്ള നടപ്പാതയെല്ലാം പൊളിച്ച് റോഡാക്കി. റോഡിനോടു ചേർന്നാണ് ഇപ്പോൾ കടകളുടെ ഷട്ടറുകൾ. വരാന്ത പോലുമില്ല. വലിയ വാഹനങ്ങൾ പാലത്തിലും വശങ്ങളിലെ കടകളിലും തട്ടാതെ ടൗണിലേക്കിറക്കണമെങ്കിൽ ഡ്രൈവർക്ക് വലിയ മിടുക്കുവേണം.
ഈ ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള കാൽനടക്കാരും ഇടകലർന്ന് പോകുന്നത്. കടകളിലെ ജീവനക്കാരും യാത്രക്കാരുമെല്ലാം ഏതുനിമിഷവും നിയന്ത്രണം വിട്ടൊരു വാഹനമെത്തുമെന്ന ഭീതിയിലാണ്