India

ബോളിവുഡ് ഇതിഹാസം ദിലീപ്‌ കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ(98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.

ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗൾ ഇ കസം, ദേവദാസ്, രാം ഔർ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ദിലീപ്കുമാറിനെ ഇന്ത്യൻ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു.

80 കളിൽ റൊമാന്റിക് നായകനിൽ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കർമ്മ, സൗദാഗർ അടക്കമുള്ള സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി. 1998 ൽ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്.

1944 ലിൽ ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാർ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവിൽ 62 സിനിമകളിൽ വേഷമിട്ടു. ആൻ, ദാഗ്, ആസാദ് ഗംഗ ജമുന അടക്കമുള്ള സിനിമകൾ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.

റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാർ. ബോളിവുഡ് നായകരിൽ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോൾ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു.

നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ ദിലീപ് കുമാർ രാജ്യസഭാംഗമായും നാമനിർദേശം ചെയ്യപ്പെട്ടു.

യൂസഫ് ഖാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. 1922 ഡിസംബർ 11ൽ പാകിസ്താനിലെ പെഷാവറിൽ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാർ ഭാട്ടയായിരുന്നു ആദ്യ ചിത്രം. ദേവദാസ്, നയാ ദോർ, മുഗൾ ഇ- അസം, ഗംഗജമുന, അന്താസ്, ബാബുൽ, ക്രാംന്തി, ദീദാർ, വിധാത, സൗദാഗർ, കർമ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

1940, 1950, 1960, 1980 കാലഘട്ടത്തിൽ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.

2015 ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാൽകെ പുരസ്കാരം 1994 ൽ അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താൻ സർക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ -ഇ- ഇംതിയാസ് നൽകി 1997 ൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button