പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താം; തീയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല.
തിരുവനന്തപുരം: ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ല. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ തീരുമാനമെടുത്തത്.
തീയറ്ററുകളിൽ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തീയറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തീയറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്. ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നു കൂടാതെ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീയറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.