തിരൂർ
തത്ത രക്ഷതേടിയെത്തിയത് അഗ്നിരക്ഷാസേനയുടെ കരങ്ങളിൽ
തിരൂർ : രക്ഷതേടിയെത്തിയ തത്ത രക്ഷകരുടെ കരങ്ങളിൽ തന്നെയെത്തി. പരുന്തിന്റെ ആക്രമണത്തിൽനിന്ന് തത്ത തളർന്നുവീണത് റെയിൽവേ ട്രാക്കിന്റെ അടുത്തുള്ള തിരൂർ അഗ്നിശമന സേനയുടെ കാര്യാലയത്തിന് പരിസരത്ത്. തത്തയ്ക്ക് തിരൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ മരുന്നും ഭക്ഷണവും നൽകി പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇപ്പോൾ നിലയത്തിൽ സ്വതന്ത്രമായി പാറി നടന്ന് ജീവനക്കാരുടെ അരുമയായി മാറിയിരിക്കുകയാണ് തത്ത. തുഞ്ചന്റെ കിളിപ്പാട്ടിൽ തത്തയുള്ളതിനാൽ ഭാഷാപിതാവിന്റെ മണ്ണിൽ തത്തയോട് എല്ലാവർക്കും വലിയ സ്നേഹമാണ്. സഞ്ചരിക്കാനുള്ള പൂർണമായ അവസ്ഥയെത്തിയാൽ തത്ത പറന്നകലാൻ വിടും അല്ലെങ്കിൽ ഫോറസ്റ്റ് അധികൃതർക്കു കൈമാറും. അതുവരെ സ്നേഹംചൊരിഞ്ഞും ഭക്ഷണവും വെള്ളവും നൽകി തത്തയെ ഇവർ പരിപാലിക്കും.