പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കവേ, മുൻ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു.
തേഞ്ഞിപ്പലം: പൂർവവിദ്യാർഥി സംഗമത്തിൽ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയശേഷം പ്രസംഗിക്കവേ, അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ (90)ആണ് മരിച്ചത്.
കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ. ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാർഥികൾ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. വിദ്യാർഥികളുടെ ഉപഹാരം ഡോ. ആർസുവിൽനിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടിപ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആറ്റിങ്ങൽ, വിതുര, കാരന്തൂർ, കാരപ്പറമ്പ്, യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളിൽ ജോലിചെയ്ത അദ്ദേഹം 1988-ൽ ചേളാരി ഗവ. ഹൈസ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ചു. പ്രഗല്‌ഭനായ മാത്തമാറ്റിക്സ് അധ്യാപകനെന്ന നിലയിൽ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.
ഭാര്യമാർ: ആസ്യ (ചേറൂർ), ഡി. സുഹ്റ (കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ). മക്കൾ: ഡോ. അർഷദ് (ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), അനീസ് (സോഫ്‌റ്റ്‌വേർ എൻജിനിയർ, ബെംഗളൂരു), റസിയ (റിട്ട. അധ്യാപിക, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ), ഷഹീദ (മാനേജർ, എം.എസ്.എസ്. കനിവ് സ്പെഷ്യൽ സ്കൂൾ, ഫാറൂഖ് കോളേജ്). മരുമക്കൾ: പ്രൊഫ. എ.പി. അബ്ദുൽ വഹാബ് (നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്), എം.എ. സലിം (മാനേജിങ് ഡയറക്ടർ, ഡി.എൽ.ഐ. സിസ്റ്റംസ്), ഡോ. മുഹ്സിന (ചെന്നൈ), ഡോ. ഷീബ (ബെംഗളൂരു).
സഹോദരങ്ങൾ: എം. മുഹമ്മദ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, മൊറയൂർ), പരേതരായ മണ്ണിശ്ശേരി കുഞ്ഞാലൻ ഹാജി (മൊറയൂർ), എം. ബിയ്യക്കുട്ടി (കിഴിശ്ശേരി പാലക്കാട്). കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പാണമ്പ്ര ജുമഅത്ത് പള്ളി കബറിസ്താനിൽ.