ടീപ്പോയിയിലെ ഗ്ലാസ് തകര്‍ന്ന് കാലില്‍ തുളച്ചുകയറി,രക്തം വാര്‍ന്ന് 5 വയസ്സുകാരന് ദാരുണാന്ത്യം
കൊല്ലം: ടീപ്പോയിയിലെ ചില്ലുതകർന്ന് കാലില്‍ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.വിളയിലഴികത്ത് വീട്ടില്‍ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
സംഭവസമയത്ത് എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തി കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. കുറ്റിയിട്ടിരുന്ന വാതില്‍ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളില്‍ കയറിയപ്പോള്‍ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് നിഗമനം. വീഴ്ചയില്‍ ചില്ലുകഷണങ്ങള്‍ തുടയിലും കാലിലും തുളച്ചുകയറി.
ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് സുനീഷ് മൂത്ത കുട്ടിയെ ട്യൂഷൻ ക്ലാസിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണല്‍ സ്കൂളിലെ എല്‍കെജി വിദ്യാർഥിയാണ് എയ്ദൻ.