KERALA

എന്താണ് കൊറോണ വൈറസിന്റെ സി.1.2 വകഭേദം?
നിലവില്‍ കൊറോണ വൈറസിനെതിരെ വാക്‌സിനുകള്‍ നല്‍കുന്ന സംരക്ഷണം ഈ വകഭേദത്തിന് ലഭിക്കില്ലെന്നത് വലിയൊരു ഭീതിയാണ് ഉയര്‍ത്തുന്നത്

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നതാണ് കൊറോണ വൈറസിന്റെ സി.1.2 വകഭേദം. ഇത് എന്താണെന്ന് വിശദമായി അറിയാം...


ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ആദ്യമായി സി.1.2 വകഭേദം തിരിച്ചറിഞ്ഞത്. ഈ വര്‍ഷം മേയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്, ക്വാസുലു നാറ്റല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ആന്‍ഡ് സീക്വന്‍സിങ് പ്ലാറ്റ്‌ഫോമിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. 
തീവ്ര വ്യാപനശേഷിയാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. മാത്രവുമല്ല, നിലവില്‍ കൊറോണ വൈറസിനെതിരെ വാക്‌സിനുകള്‍ നല്‍കുന്ന സംരക്ഷണം ഈ വകഭേദത്തിന് ലഭിക്കില്ലെന്നത് വലിയൊരു ഭീതിയാണ് ഉയര്‍ത്തുന്നത്.
ദക്ഷിണാഫിക്കയ്ക്ക് പിന്നാലെ ഈ വകഭേദം ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൗറിഷ്യന്‍, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഈ കഴിഞ്ഞ ഓഗസ്റ്റ് 13 ന് കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തില്‍ ഏറ്റവും പ്രമുഖമായി പടര്‍ന്നിരുന്ന സി.1 എന്ന വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചിരിക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സി.1.2 വകഭേദം. 
ഈ പുതിയ വകഭേദത്തിന് മറ്റ് ആശങ്കപ്പെടേണ്ട വകഭേദങ്ങളെക്കാള്‍ കൂടുതല്‍ ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വര്‍ഷം 41.8 ജനിതകവ്യതിയാനം എന്ന നിലയിലാണ് സി.1.2 വകഭേദത്തിന്റെ ജനിതകവ്യതിയാന നിരക്ക്. ഈ വകഭേദത്തിന് ലോകത്തുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തിലാണ് ജനിതകവ്യതിയാനം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 
വാക്‌സിനുകള്‍ക്ക് ഉള്ളതുപോലെ എസ്‌കേപ്പ് ആന്റിബോഡികള്‍ ഈ വകഭേദത്തിന് ഉണ്ടാകുമോ എന്നതാണ് മറ്റൊരു സംശയം. 
സാര്‍സ് കോവ്-2 വൈറസിന് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിച്ച് രോഗത്തിന് കാരണമാകാന്‍ ഇടയാക്കുന്നതാണ് സ്‌പൈക്ക് പ്രോട്ടീന്‍. ഈ സ്‌പൈക്ക് പ്രോട്ടീനെയാണ് ഭൂരിഭാഗം വാക്‌സിനുകളും ലക്ഷ്യം വെക്കുന്നത്. N440K, Y449H എന്നീ വകഭേദങ്ങള്‍ ചില ആന്റിബോഡികളുടെ ഇമ്മ്യൂണ്‍ എസ്‌കേപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയും പുതിയ സി.1.2 വകഭേദത്തിലുണ്ട്. ഇത്തരം മാറ്റങ്ങള്‍ എല്ലാം കൂടി വൈറസിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി മാറ്റംവരുത്തി ആന്റിബോഡികളെയും ഇമ്മ്യൂണ്‍ റെസ്‌പോണ്‍സിനെയും ക്രമിക്കാന്‍ വൈറസിനെ സഹായിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ആല്‍ഫ, ബീറ്റാ വകഭേദങ്ങള്‍ ഉണ്ടായത് വഴി നേടിയെടുത്ത ആന്റിബോഡികളെയും ആക്രമിക്കാന്‍ ഇത് വഴിയൊരുക്കുന്നു. 
ദക്ഷിണാഫ്രിക്കയിലെ ഏഴ് പ്രോവിന്‍സുകളിലും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളിലുമായാണ് ഈ പുതിയ വകഭേദം കണ്ടെത്തിയത്. 
പുതിയ വൈറസ് വകഭേദത്തിന് പുതിയ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉള്ളതായി ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൂക്കൊലിപ്പ്, നിരന്തരമായ ചുമ, തൊണ്ടവേദന, ശരീരവേദന, മണവും രുചിയും നഷ്ടമാവല്‍, പനി, പേശീവേദന, കണ്ണിന് പിങ്ക് നിറമാവല്‍, വയറിളക്കം എന്നിവയാണ് നിലവില്‍ കാണുന്ന ലക്ഷണങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button