Local news
നിർമാണം നിലച്ച് പൂങ്കുന്നം-ചൂണ്ടൽ കെ.എസ്.ടി.പി റോഡ്
അവധിക്കാലമായതോടെ വൈകിട്ട് വൻ ഗതാഗതക്കുരുക്കാണ് ഇവിടെ. റോഡ് നിർമ്മാണത്തിന്റെ പേരിൽ വാഹനങ്ങൾ രണ്ടു വർഷത്തോളമായി പലയിടങ്ങളിലും ഒറ്റവരിയായിരുന്നു. കലിങ്കുകളുടെ ഭാഗത്ത് റോഡ് ഉയർന്ന നിൽക്കുന്നതും നിരപ്പാക്കാത്തതും മൂലം രാത്രി പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇത് അപകടങ്ങൾക്കിടയാകുന്നു.നിലവിലെ അവസ്ഥയിൽ കേച്ചേരിയിലും മുണ്ടൂരിലും നാലുവരിപ്പാത നിർമ്മാണം സമീപകാലത്തൊന്നും പൂർത്തിയാകാൻ ഇടയില്ല. നാലുവരി ആക്കുന്നതിൽ പ്രധാനമായും വേണ്ട മുണ്ടൂരിലെയും കേച്ചേരിയിലെയും സ്ഥലമേറ്റെടുപ്പ് പോലും ചോദ്യചിഹ്നമാണ്. കേച്ചേരിയിൽ ജംഗ്ഷൻ വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ യോഗം വിളിച്ചു ചേർത്തെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല. മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുപ്പും നടന്നിട്ടില്ല. ഇവിടെ ഇങ്ങനെ തന്നെ റോഡ് നിർമ്മാണം നടക്കട്ടെ എന്ന നിലയിലാണ്. മഴക്കാലം തുടങ്ങിയാൽ പ്രവർത്തി വീണ്ടും നീളുമെന്നതും ഉറപ്പാണ്. നിർമ്മാണം നടക്കുന്നതിനാൽ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് കിടക്കുന്നത്.
മഴപെയ്യുന്നതോടെ തകർച്ച പൂർണ്ണമാകും. അതോടെ ഗതാഗതക്കുരുക്ക് ഇരട്ടിക്കുകയും ചെയ്യും. അതിന്റെ സൂചന കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ പ്രകടമായി. മുതുവറ പുഴക്കലിൽ ടൈൽ വിരിച്ച റോഡിൽ പൈപ്പ് ഇടാൻ ഒരു ഭാഗം കീറിയത് വെറും മണ്ണിട്ട് മാത്രം മൂടിയതോടെ കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡാകെ ചളിക്കുളമായിരുന്നു. ഇതിനിടയിൽ ഒറ്റ വരി ആയതോടെ ഗതാഗതക്കുരുക്കും. സ്കൂൾ തുറക്കുന്ന സാഹചര്യവും മഴയും ആകുന്നതോടെ കുരുക്കും മുറുകും. റോഡ് നിർമ്മാണത്തിനായി എത്തിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്. മുണ്ടൂരിൽ പെട്രോൾ പമ്പിന് സമീപത്തായി ഒതുക്കിയിട്ട് യന്ത്രത്തിൽ കോൺഗ്രസ് പ്രതിഷേധ ബാനർ ഉയർത്തിയിട്ട് നാളുകളായി