പൊന്നാനി മാതൃശിശു ആശുപത്രിയൽ രാത്രി കാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല
പൊന്നാനി: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിട്ടും രാത്രി കാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല.
കുട്ടികൾക്കിടയിൽ പകർച്ചപനി ഉൾപ്പെടെ വ്യാപിക്കുന്ന സാഹചര്യത്തിൽ രാത്രി കാല ഒ.പി യിൽ മതിയായ ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നുണ്ട്.
രാത്രി സമയങ്ങളിൽ ഡ്യുട്ടിക്കായി ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇത് മൂലം അവശരായി എത്തുന്ന കുട്ടികൾ ഉൾപ്പടെയുള്ള രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. രാത്രി സമയങ്ങളിൽ ഫാർമസി സൗകര്യമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാത്രി കാലപരിശോധനക്ക് അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ഫാർമസിയുടെ പ്രവർത്തന സമയം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂ.ഡി.എഫ് കൗൺസിലർമാരായ മിനി ജയപ്രകാശ്, റാഷിദ് നാലകത്ത് എന്നിവർക്കൊപ്പം ആശുപത്രി സൂപ്രണ്ട് ഡോ പി.കെ ആശക്ക് നിവേദനം നൽകി.