SPORTS

സൂപ്പർ സ്ട്രൈക്കർ; മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ ഓർമയായി

1975ൽ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയിൽ അദ്ദേഹം മികച്ച താരമായി.

പ്രഥമ സന്തോഷ് ട്രോഫി കിരീടം കേരളത്തിനു സമ്മാനിക്കുന്നതിൽ നിർണായക പങ്ക്

കൊല്ലം: മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി ജേതാവുമായ നജിമുദ്ദീൻ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മുകച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് നജിമുദ്ദീൻ. 1973ൽ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോൾ നിർണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം.

8 വർഷം കേരളത്തിനായി കളിച്ച നജിമുദ്ദീൻ 20 വർഷത്തോളം ട്രാവൻകൂർ ടൈറ്റാനിയത്തിന്റേയും തരമായിരുന്നു. 1973 മുതൽ ടൈറ്റാനിയത്തിനായി കളിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ കരിയർ മാറിയത്.

1953ൽ കൊല്ലം തേവള്ളിയിലാണ് ജനനം. 1972ൽ കേരള യൂണിവേഴ്സിറ്റി താരമായി ഫുട്ബോൾ കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് കേരളത്തിന്റെ ഏറ്റവും മികച്ച മുന്നേറ്റ താരമായി മാറി. 1973ൽ ടൈറ്റാനിയത്തിലൂടെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലെത്തിയ നജിമുദ്ദീൻ ടീമിന്റെ പ്രഥമ കിരീട നേട്ടത്തിൽ നിർണായക പ്രകടനവുമായ നിറഞ്ഞു. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണി ഹാട്രിക്കടിച്ചപ്പോൾ അതിൽ രണ്ട് ​ഗോളുകൾക്കും വഴിയൊരുക്കിയത് നജിമുദ്ദീനാണ്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

പിന്നീട് സ്റ്റാർ സ്ട്രൈക്കറായി അദ്ദേഹം കളം വാണു. 1975ൽ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയിൽ അദ്ദേഹം മികച്ച താരമായി. മികച്ച താരത്തിനുള്ള ജിവി രാജ പുരസ്കാരവും നേടി. 1979ൽ കേരള ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം കളിച്ചു. 1981 വരെ നജിമുദ്ദീൻ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടു കെട്ടി.

1973 മുതൽ 1992 വരെ അദ്ദേഹം ടൈറ്റാനിയത്തിനായി കളിച്ചു. പിന്നീട് അവരുടെ പരിശീലകനായും മാറി. 1977ൽ ഇന്ത്യക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. റഷ്യ, ​ഗം​ഗറി ടീമുകൾക്കെതിരെയാണ് ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. അറ്റാക്കിങ് ഫുട്ബോളിലൂടെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച മുന്നേറ്റക്കാരിൽ ഒരാൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button