പൊന്നാനി: സ്വന്തമായി ഒരുവീട്, വീട്ടിലേക്ക് വഴിയുണ്ടാക്കാൻ, ജോലി ലഭിക്കാൻ, റേഷൻകാർഡ് കിട്ടാൻ, പെൻഷൻ കിട്ടാൻ. അദാലത്തിൽ പരാതിയുമായി മന്ത്രിക്ക് മുൻപിലെത്തിയത് നൂറുകണക്കിനാളുകളാണ്. സർക്കാർ ആനുകൂല്യങ്ങൾ അവകാശങ്ങളാണെങ്കിലും അത് നേടിയെടുക്കാനായി ഇവരെല്ലാം സർക്കാർ ഓഫീസുകൾതോറും അലയുകയാണ്.മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന താലൂക്കുതല അദാലത്തിൽ പലരുടേയും പരാതികൾക്ക് പരിഹാരമായി. ചിലർക്ക് ഉടൻ പരിഹരിക്കാമെന്ന ഉറപ്പുംകിട്ടി. ചില പരാതികളിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. പൊന്നാനി എം.ഇ.എസ്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ മന്ത്രി വി. അബ്ദുറഹ്‌മാനാണ് പരാതികൾ കേട്ടത്. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപ്പെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് ഉടൻ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുൻഗണനാ വിഭാഗത്തിലേക്ക് മാറിയ 13 പേരുടെ റേഷൻ കാർഡുകളും ചടങ്ങിൽ മന്ത്രി കൈമാറി.ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. ഡോ. കെ.ടി. ജലീൽ എം.എൽ.എ, കളക്ടർ വി.ആർ. പ്രേംകുമാർ, ജില്ലാ വികസന കമ്മിഷണർ രാജീവ്കുമാർ ചൗധരി, തിരൂർ സബ് കളക്ടർ സച്ചിൻകുമാർ യാദവ്, അസിസ്റ്റന്റ് കളക്ടർ കെ. മീര, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം. മെഹറലി, പെരിന്തൽമണ്ണ എ.എസ്.പി. ഷഹൻ ഷാ, പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാമകൃഷ്ണൻ, ഇ. സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന, കല്ലാട്ടേൽ ഷംസു തുടങ്ങിയവർ പങ്കെടുത്തു.