ENTERTAINMENT

നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്നു; ആരാധകര്‍ക്ക് സര്‍പ്രൈസൊരുങ്ങുന്നു

ചെന്നൈ : നീണ്ട 46 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനി കാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’ എന്ന സിനിമക്ക് ശേഷം ഇത്തരമൊരു ഊഹാപോഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇപ്പോഴത് കമലഹാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6 ന് ദുബായില്‍ നടന്ന NEXA SIIMA അവാര്‍ഡ് 2025 പരിപാടിയില്‍ കമല്‍ഹാസന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. കമലിന്റ വാക്കുകള്‍. ”നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല. ഞങ്ങള്‍ ഒരുമിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചതാണ്. ഇപ്പോള്‍ അത് സംഭവിക്കാന്‍ പോകുന്നു”എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി കമല്‍ പറഞ്ഞത്.

കൂലി സിനിമയുടെ റിലീസിനു മുന്നോടിയായി, രജനികാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ആശംസകള്‍ നേരാന്‍ അദ്ദേഹത്തെ കമല്‍ സന്ദര്‍ശിച്ചിരുന്നു.

കമലഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നാണ് സൂചന. കഥാതന്തുവും റിലീസ് തീയതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ആരാധകരിലും സിനിമാ ലോകത്തും ആവേശം പ്രകടമാണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്.
1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങളി’ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്. രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മൂണ്ട്രു മുടിച്ചു, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.
1979ല്‍ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button