മൂക്കുപൊത്തി മടുത്തു, ഒടുവിൽ താഴിട്ടുപൂട്ടി
ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ശങ്ക തീർക്കാൻ ഇടമില്ലാതായി. ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റിയാണ് ഒന്നരവർഷം മുൻപ് താത്കാലിക ശൗചാലയം നിർമിച്ചത്. മാസങ്ങൾക്കുമുൻപും ടാങ്ക് പൊട്ടി മലിനജലം ഒഴുകിയതിനെത്തുടർന്ന് ശൗചാലയം ദിവസങ്ങളോളം അടച്ചിട്ടിരുന്നു. ടാങ്ക് വൃത്തിയാക്കിയതിനുശേഷമാണ് പിന്നീട് തുറന്നത്. എന്നാൽ ഇപ്പോഴും മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് ശൗചാലയത്തിന് വീണ്ടും താഴുവീണത്.
നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡിൽ ശൗചാലയത്തിൽനിന്നുള്ള മലിനജലം ദിവസങ്ങളായി പുറത്തേക്ക് ഒഴുകുകയായിരുന്നു. നഗരസഭാ കാര്യാലയത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡിലാണ് ആരോഗ്യഭീഷണിയുയർത്തി മലിനജലം പരന്നൊഴുകിക്കൊണ്ടിരുന്നത്.
ടാങ്ക് നിറഞ്ഞതിനെത്തുടർന്നാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുർഗന്ധം സഹിച്ചാണ് ബസ് കാത്തുനിന്നിരുന്നത്. മൂക്കുപൊത്തി മടുത്തതോടെ സഹികെട്ടാണ് ശൗചാലയം താഴിട്ടുപൂട്ടിയത്.