കുറ്റിപ്പുറത്ത് വരുന്നത് രണ്ടു പാലം: പൈലിങ് തുടങ്ങി
കുറ്റിപ്പുറം: നിളാനദിക്കു കുറുകെ കുറ്റിപ്പുറം പാലത്തിനോടുചേർന്ന് നിർമിക്കുന്ന പുതിയ പാലങ്ങളുടെ പൈലിങ് ആരംഭിച്ചു. ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിലവിലെ പാലത്തിനോടുചേർന്ന് മൂന്നുവരി ട്രാക്കിൽ രണ്ടു പാലങ്ങൾ നിർമിക്കുന്നത്. ഞായറാഴ്ച രാവിലെ ഭൂമിപൂജ നടന്നു. വൈകുന്നേരം മൂന്നുമണിയോടെയാണ് പൈലിങ് ആരംഭിച്ചത്. പുഴയുടെ കിഴക്കുഭാഗത്തുനിന്നാണ് പൈലിങ് തുടങ്ങിയിട്ടുള്ളത്. 12 തൂണുകളാണ് ഓരോ പാലത്തിനുമുണ്ടാകുക. 20 മുതൽ 25 മീറ്റർ വരെ താഴ്ചയിലാണു കുഴിക്കുന്നത്. മഴക്കാലത്തിനുമുൻപ് പൈലിങ്ങും കോൺക്രീറ്റിങ്ങും പൂർത്തിയാക്കും. പുതിയ പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പാലങ്ങൾ ആറുവരിപ്പാതയുടെ പ്രധാന ഭാഗമായി മാറും. നിലവിലെ പാലം സർവീസ് റോഡാക്കി മാറ്റുകയും ചെയ്യും. പാലത്തിനുള്ള ബീമുകളുടെ പണി കൂരിയാടുള്ള പ്ളാന്റുകളിൽ നടന്നുവരുകയാണ്. പാലങ്ങളുടെ രൂപഘടന തയ്യാറാക്കുന്നത് ചെന്നൈ എൻ.ഐ.ടി.യിലെ വിദഗ്ധസംഘമാണ്.