നടി സുകുമാരിയുടെ ഓർമ്മകൾക്ക് 9 വയസ്
മലയാളികളുടെ പ്രിയ താരം സുകുമാരിയുടെ ഓർമ്മകൾക്ക് ഇന്ന് 9 വയസ് തികയുന്നു. ആറ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ ആറ് ഭാഷകളിലായി 2500ൽ അധികം സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. സിനിമയ്ക്കൊപ്പം 1000ൽ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്.
പത്താമത്തെ വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്. അഭ്രപാളികളില്‍ അവര്‍ തീര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളി മനസുകളിൽ അനശ്വരമായി ജീവിയ്ക്കുന്നു. എംജിആര്‍, ജയലളിത, ശിവാജി ഗണേശന് എന്നിവര്‍ക്കൊപ്പവും സുകുമാരി അഭിനയിച്ചിട്ടുണ്ട്.
പ്രിയദര്ശന് ചിത്രങ്ങളിലൂടെ തനിയ്ക്ക് കോമഡിയും വഴങ്ങുമെന്ന് അവർ തെളിയിച്ചു. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മവാ ആളറിയാം, ബോയിംഗ് ബോയിഗം, വന്ദനം എന്നീ ചിത്രങ്ങള്‍ ഒരിക്കലും മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല.
2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള അവാര്‍സും നേടി.
അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് ഭര്‍ത്താവ്. ഡോ. സുരേഷാണ് മകന്.