ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ഷീറ്റ് പൈൽ പുനർനിർമാണത്തിന് മോശം സിമന്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ
പൊന്നാനി ∙ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ഷീറ്റ് പൈൽ പുനർനിർമാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റിങ്ങിന് നിലവാരം കുറഞ്ഞ സിമന്റ് ഉപയോഗിച്ചതായി കണ്ടെത്തൽ. റിപ്പോർട്ട് ലഭിച്ചു. പഴയ ഏപ്രണുമായി യോജിപ്പിക്കുന്ന ഭാഗത്ത് 100 മീറ്ററോളം കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു. സിമന്റിന്റെ നിലവാരത്തിൽ സംശയം തോന്നി പരിശോധനയ്ക്കയച്ചപ്പോഴാണ് മതിയായ നിലവാരമില്ലെന്ന് വ്യക്തമായത്. കരാർ വ്യവസ്ഥ പ്രകാരം കോൺക്രീറ്റ് നടന്നില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തു പോയ ഭാഗത്ത് വീണ്ടും ചോർച്ചയുണ്ടായതും ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇൗ ഭാഗം പൊളിച്ചെടുത്ത് മാറ്റിപ്പണിയാൻ കരാറുകാർക്ക് നിർദേശം നൽകിയെന്നാണ് വിവരം.
മാത്രവുമല്ല, റിങ് ബണ്ട് കെട്ടിയതിനു ശേഷം കോൺക്രീറ്റ് നടത്തിയാൽ മതിയെന്നാണ് കരാറുകാർക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ, ഇതുവകവയ്ക്കാതെ കരാറുകാർ കോൺക്രീറ്റ് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കാതെയാണ് കോൺക്രീറ്റിങ് നടക്കുന്നതെന്ന് അസി. എൻജിനീയറും എഎക്സിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺക്രീറ്റിങ്ങും ഷീറ്റ് പൈലിങ്ങും നിർത്തിവച്ചിരിക്കുകയാണിപ്പോൾ
2021 ഫെബ്രുവരിയിലാണ് ഷീറ്റ് പൈലിങ് തുടങ്ങിയത്. 18 മാസമായിരുന്നു കരാർ കാലാവധി. നിശ്ചിത സമയം കഴിഞ്ഞപ്പോൾ 6 മാസം കൂടി നീട്ടി നൽകി. പുതുക്കിയ സമയത്തിലും ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇതുവരെ 27% പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. പുഴയിൽ 4 മീറ്റർ ഉയരത്തിൽ ജലം സംഭരിക്കുന്നതിനാണ് റഗുലേറ്ററിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയത്.
ലെവിൻസ് ബാബു കോട്ടൂർ ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ ചാർജ്
കോൺക്രീറ്റ് ക്യൂബ് ടെസ്റ്റ് റിപ്പോർട്ട് തൃപ്തികരമാണ്. സിമന്റ് മാത്രമായുള്ള പരിശോധനയിലാണ് വ്യത്യാസം കണ്ടിട്ടുള്ളത്. സിമന്റ് മാത്രമായുള്ള പരിശോധനാ ഫലം ഏറെ ഗൗരവമാക്കേണ്ടതില്ല. എങ്കിലും വിദഗ്ധ അഭിപ്രായത്തിനായി സമീപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജിബീഷ് വൈലിപ്പാട്ട്