കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിട ഭാഗങ്ങളാണ് തകർന്നുവീണത്. അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിക്കുകള്‍ ഗുരുതരമല്ല.
മരിച്ചവർ ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയ ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്.
ഏഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാല്‍ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.