തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: 12മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു; പലരുടെയും നില അതീവ ഗുരുതരം
തൃശ്ശൂർ : തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 12 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽകോളേജിൽപ്രവേശിപ്പിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.
തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക്അപകടസ്ഥലത്തേക്ക് എത്തിച്ചേരാനാകാത്തസാഹചര്യമാണുളളത്. വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറവും കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ പാടങ്ങളില്‍ പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടുന്ന സാഹചര്യവുമുണ്ട്. തിരുവമ്പാടി ഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശിന്റെ പേരിലാണ്. ഇയാളും അപകടത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.
എത്രപേർ അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിരന്തരം പൊട്ടിത്തെറികൾ നടക്കുന്നതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. തൊട്ടടുത്തുളള പാടത്ത് നിശ്ചിത അകലം പാലിച്ചാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നത്.
തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.