വവ്വാലുകൾ ഉറക്കം കെടുത്തുന്ന നാട്, ആയിരക്കണക്കിന് എണ്ണങ്ങൾ; കള്ളിക്കാട്ടെ വീടുകളിൽ പേടിയാണ്
മലപ്പുറം: വവ്വാലുകളെക്കൊണ്ട് പൊറുതിമുട്ടുകയാണ് ഒരു നാട്. വെട്ടത്തൂരിനടുത്തുള്ള ചാലിയപ്രം കള്ളിക്കാട് റിസര്‍വ് ഫോറസ്റ്റിലെ വവ്വാലുകളാണ് പരിസരവാസികള്‍ക്ക് ദുരിതമാകുന്നത്. പത്ത് ഏക്കറോളം വിസ്തൃതിയുള്ള ചാലിയപ്രം കള്ളിക്കാട് റിസര്‍വ് ഫോറസ്റ്റിലെ മഹാഗണി, മട്ടി തുടങ്ങിയ മരങ്ങളിലാണ് ഇവ താമസിക്കുന്നത്. ഇവയുടെ വിസര്‍ജ്യം കിണറുകളിലും ശുദ്ധജല ടാങ്കുകളിലും എത്തുന്നതായാണ് നാട്ടുകാരുടെ പരാതി.
വവ്വാലിന്റെ വിസര്‍ജ്യം കിണറ്റിലെ വെളളത്തില്‍ വീണാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ നാട്ടുകാരെ അസസ്ഥരാക്കുന്നുണ്ട്. സമീപ വാസികള്‍ പല തവണ ഓലപ്പടക്കം പൊട്ടിച്ച് ഇവയെ തുരത്താന്‍ ശ്രമിച്ചങ്കിലും മണിക്കൂറകള്‍ക്കകം തിരിച്ചെത്തും. വൈകുന്നേരങ്ങളില്‍ ആയിരക്കണക്കിന് വവ്വാലുകളാണ് ഇവിടെ എത്തുന്നത്. വവ്വാലിന്റെ കരച്ചിലും ഏറെ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ചാലിയപ്രം കള്ളിക്കാട് ഫോറസ്റ്റിന്റെ അടുത്ത് 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വവ്വാലിന്റെ ശല്യം കാരണം നേന്ത്രക്കുലകള്‍ വലകള്‍ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ഇവര്‍. വവ്വാല് ശല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കും, ആരോഗ്യ വിഭാഗത്തിനും, ആരോഗ്യ മന്ത്രിക്കും മൃഗ സംരക്ഷണ വകുപ്പിനും, ജില്ലാ കലക്ടര്‍ക്കും, പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെയായി വിഷയത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.