വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുമെന്ന് റിപ്പോർട്ട്
വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാൽ, ഇപ്പോൾ കോലി ഇടവേളയെടുക്കാൻ തയ്യാറായെന്നാണ് സൂചന. താരം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ തുടരുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു ശേഷം താരം ലണ്ടനിൽ തന്നെ തുടർന്നേക്കും. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ കോലി ഉൾപ്പെട്ടിട്ടില്ല. ഏകദിന പരമ്പരയിൽ നിന്ന് മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചപ്പോൾ ടി-20 പരമ്പരയിൽ നിന്ന് കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചു. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്ന കോലി ഓഗസ്റ്റ് ഒന്ന് മുതൽ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നാണ് വിവരം.
മോശം ഫോമിൽ തന്നെ പിന്തുണച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് കോലി നന്ദി അറിയിച്ചിരുന്നു. ബാബർ അസമിൻ്റെ ട്വീറ്റിനു മറുപടി ആയാണ് കോലി നന്ദി അറിയിച്ചത്. ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ ട്വീറ്റ് പങ്കുവെക്കുന്നുണ്ട്.
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി കടന്നു പോകുന്നത്. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനു ശേഷം കോലി മൂന്നക്കം കടന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിലും താരം ബുദ്ധിമുട്ടുകയാണ്. കളിച്ച രണ്ട് ടി-20കളിൽ യഥാക്രമം 1, 11 എന്നീ സ്കോറുകൾക്ക് പുറത്തായ കോലി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസ് നേടി പുറത്തായി.
ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ.