KERALA

വയനാട് പുനരധിവാസം; മുസ് ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ദുരിതബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാവുക. മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളില്‍ 51 വീടുകളിലാണ് ആദ്യഘട്ടം ഗൃഹപ്രവേശനം നടക്കുക. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടേയുള്ള ലീഗ് നേതാക്കള്‍ നാളത്തെ ചടങ്ങില്‍ പങ്കെടുക്കും. ഇവയുടെ സമര്‍പ്പണം ഫെബ്രുവരി 28ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ എട്ടു സെന്റില്‍ 1,060 ചതുരശ്ര അടിയില്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശൗചാലയങ്ങള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുന്‍വശത്ത് ഏഴുമീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണര്‍കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ് ലിം ലീഗാണ് നല്‍കിയത്. ആവശ്യമെങ്കില്‍ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിര്‍മാണം. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് തൃക്കെപ്പറ്റയിലെ മിനി ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button