ആറു മാസത്തെ അനിശ്ചിതത്വം അവസാനിക്കുന്നു :കുറ്റിപ്പുറം റെയിൽവേ ഓവർബ്രിജിൽ കോംപസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് അനുമതിയായി
കുറ്റിപ്പുറം : ആറു മാസത്തെ അനിശ്ചിതത്വത്തിന് അറുതി യാവുന്നു.
ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ ഓവർബ്രിജിൽ കോംപസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് അനുമതിയായി. ഡിസംബർ നാലിന് ആണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഇല്ലാത്ത ദിവസമെന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. രാവിലെയും, രാത്രിയും ആയാണ് പ്രവൃത്തികൾ നടക്കുക. ഗർഡർ സ്ഥാപിക്കുന്നതു വൈകുന്നത് കാരണം കുറ്റിപ്പുറം ഭാഗത്തെ ദേശീയപാതാ നിർമാണ പ്രവൃത്തികൾ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് ഫെബ്രുവരി 21 വരെ കരാർ കമ്പനിക്ക് പണി പൂർത്തീകരിക്കാൻ സമയം നീട്ടിനൽകിയിരുന്നു. വളാഞ്ചേരി കാപ്പിരിക്കാട് റീച്ചിൽ കുറ്റിപ്പുറം ഭാഗത്തെ ഒരു കിലോമീറ്റർ മാത്രമേ ഇനി പൂർത്തിയാക്കാനുള്ളൂ. റെയിൽവേ ബ്രിജിനോട് അനുബന്ധിച്ചുള്ള റോഡിൻ്റെ പണി നടന്നുവരുന്നു. നേരത്തേ രണ്ടു തവണ കോംപസിറ്റ് ഗർഡർ സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ ട്രോളി നിർമിച്ച് അതുവഴി ഗർഡർ റെയിൽപാളങ്ങൾക്കു മുകളിലൂടെ മറുവശത്തേക്കു കൊണ്ടുപോകാനാണു പദ്ധതി റെയിൽപാതയ്ക്കു മുകളിൽ ഏഴു മീറ്റർ ഉയരത്തിലാണ് ‘റ’ ആകൃതിയിലുള്ള ഗർഡർ സ്ഥാപിക്കുക. കോംപസിറ്റ് ഗർഡറിനു 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണ് ഉള്ളത്. കോംപസിറ്റ് ഗർഡർ റെയിൽവേയുടെ കീഴിലുള്ള ലക്നൗവിലെ റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വിഭാഗവും റെയിൽവേയുടെ ചെന്നൈ ആർക്കോണത്തുള്ള സുരക്ഷാവിഭാഗവും പരിശോധന നടത്തിയതിനു ശേഷമാണ് സ്ഥാപിക്കുന്നത്. ഇരുമ്പുപാലത്തിനു 800 ടൺ ഭാരമുണ്ട്