വയനാട് ദുരന്തബാധിതർക്കുള്ള മുസ്ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു.
കോഴിക്കോട് : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള തറക്കല്ലിട്ടു. ശിലാസ്ഥാപനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിച്ചു. പത്തര ഏക്കർ ഭൂമിയിൽ 2000 സ്‌ക്വയർഫീറ്റ് വീട് നിർമ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്.
105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് പാർട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു.