KERALA

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടം നടന്ന് മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
കേസിലെ ഒന്നാം പ്രതിയായ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബില്‍ പരിശോധന നടത്തിയത്.

5ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്‍പ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തില്‍ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button