Local newsMALAPPURAM

കരിപ്പൂരിൽ വീടു നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജ് അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തേക്കും

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിന്റെ റിസ വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നൽകാൻ കേന്ദ്രസർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ തിരക്കിട്ട നടപടികളുമായി സംസ്ഥാന സർക്കാർ. വീടു നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജ് അനുവദിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ഇതു ചർച്ചയ്ക്കെടുക്കുമെന്നാണു സൂചന. സ്ഥലമേറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ സമർപ്പിച്ച അടിസ്ഥാന വിലനിർണയ റിപ്പോർട്ട് (ബിവിആർ) മലപ്പുറം കലക്ടറുടെ പരിഗണനയിലാണ്. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കലക്ടറാണ്. ഇത് അനുമതിക്കായി സർക്കാരിലേക്കു സമർപ്പിക്കേണ്ടതില്ല.

റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും അതിവേഗം ഭൂമിയേറ്റെടുത്ത് നൽകാൻ ശ്രമിക്കുകയാണെന്നും കലക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു. ഈ മാസം 31നു മുൻപായി ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ നിലവിലെ റൺവേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. എന്നാൽ, ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്നും ഇതുവരെ സ്വീകരിച്ച നടപടികളും സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എംപിമാരിൽ ചിലർ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. സർക്കാർ ഭൂമിയേറ്റെടുത്ത് നൽകിയാൽ റൺവേ നീളം കുറക്കില്ലെന്ന മറുപടിയാണ് അവർക്കു ലഭിച്ചത്.98 ഭൂവുടമകളിൽനിന്നായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.ഇതിൽ 64 പേർക്ക് വീട് നഷ്ടപ്പെടുന്നുണ്ട്. വീട് നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജായി 10 ലക്ഷം രൂപ നൽകുകയെന്ന നിർദേശമാണ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സർക്കാരിനു നൽകിയത്. ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഭൂമിയേറ്റെടുക്കലിനായി 74 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമേ 4.6 ലക്ഷം രൂപ നൽകാൻ നേരത്തേ തീരുമാനമുണ്ട്. സ്പെഷൽ പാക്കേജ് അനുവദിക്കുമ്പോൾ ഒരാൾക്ക് 5.4 ലക്ഷം രൂപ കൂടി അനുവദിക്കേണ്ടിവരും. ഇതിന് ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്. അതുകൂടി വാങ്ങി അടുത്ത മന്ത്രിസഭ തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണു സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button