റോഡിലെ ഒരു കുഴി കോൺക്രീറ്റ് ചെയ്യാൻ ചെലവ് 19,446 രൂപ; ആയുസ്സ്, മൂന്നാഴ്ച
പൊന്നാനി : റോഡിലെ ഒരു കുഴി കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ജലഅതോറിറ്റി കൊടുത്തത് 19,446 രൂപ. ആയുസ്സ് മൂന്നാഴ്ച. ഇതിൽ രണ്ടാഴ്ച കോൺക്രീറ്റ് ഉറയ്ക്കാൻ വേണ്ടി മാറ്റിവച്ചാൽ വാഹനം കടന്നു പോയത് വെറും ഒരാഴ്ച മാത്രം. അപ്പോഴേക്കും കോൺക്രീറ്റ് തകർന്നടിഞ്ഞു. തകർന്ന റോഡിൽ വീണ്ടും മുന്നറിയിപ്പ് ബോർഡ് വന്നു.
പൊന്നാനി–തവനൂർ റോഡിൽ ആർവി ഹാളിന് മുൻവശത്ത് ശുദ്ധജല പൈപ്പ് അറ്റകുറ്റപ്പണി നടത്തിയതിന്റെ ഭാഗമായി രൂപപ്പെട്ട കുഴി കോൺക്രീറ്റ് ചെയ്യാനാണ് ഇരുപതിനായിരം രൂപയോളം നൽകിയത്. ഒരാഴ്ച വാഹനങ്ങൾ ഓടിയപ്പോഴേക്കും കോൺക്രീറ്റ് തകർന്നു. കഴിഞ്ഞ മാസമാണ് റോഡ് കുത്തിപ്പൊളിച്ച് ശുദ്ധജല പൈപ്പ് അറ്റകുറ്റപ്പണി നടത്തിയത്.
നരിപ്പറമ്പ് പമ്പ് ഹൗസിൽ നിന്ന് ചമ്രവട്ടം ജംക്ഷനിലേക്കുള്ള പ്രധാന പൈപ്പ് ഏറെ പഴക്കമുള്ളതാണ്. പൈപ്പ് തകർന്ന് ശുദ്ധജലം പാഴാകുന്നത് പതിവാണ്. ചമ്രവട്ടം ജംക്ഷനിൽ പൂട്ടുകട്ട വിരിച്ച ഭാഗത്തും പൈപ്പ് തകർന്നിരുന്നു. അറ്റകുറ്റപ്പണികൾക്കായി ഇൗ ഭാഗത്ത് റോഡ് പൊളിച്ചെങ്കിലും മാസങ്ങളോളം കുഴി പൂർണമായി അടയ്ക്കാതെ കിടന്നു. ഏറെ പ്രതിഷേധത്തിനൊടുവിലാണ് കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചത്. ആർവി ഹാളിന് സമീപത്തും ഇതേ അവസ്ഥയായിരുന്നു.