പൊന്നാനി ഉൾപ്പെടെ ജില്ലയിൽ അഞ്ച് പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ക്ക് അനുമതി
പൊന്നാനി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായും ജില്ലയിൽ അഞ്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികൾ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് അനുമതി ലഭിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിൽ അഞ്ചെണ്ണം ജില്ലയിലാണ്. പൊന്നാനി, മഞ്ചേരി, നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ജില്ലയിൽ പോക്സോ കോടതികള്‍ സ്ഥാപിക്കുക. സർക്കാർ ഇതിനായി ഭരണാനുമതിയും നൽകി.
തൃശൂർ, മലപ്പുറം ജില്ലകളിൽ അഞ്ച് വീതവും തിരുവനന്തപുരത്ത് നാലും കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഒന്നു വീതവും കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. കേരളത്തെ ശിശുസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോക്സോ കേസുകൾക്ക് ഗൗരവം നൽകുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതുകൂടാതെ കുട്ടികളെ വിചാരണ ചെയ്യുന്ന ബാലസൗഹൃദ കോടതികള്‍ എല്ലായിടത്തും ലഭ്യമാക്കാനും ബലാത്സംഗ, പോക്സോ കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത്.