KERALA

കുഴൽമന്ദം വാഹനാപകടം: അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് കുഴൽമന്ദം വാഹനാപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതാണെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണം. അപകടത്തിന് മുമ്പ് ഡ്രൈവറും ബൈക്ക് യാത്രികരുമായി വാക്കുതർക്കം നടന്നതായി മരിച്ച യുവാക്കളുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
അപകടമുണ്ടാക്കിയ കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കെഎസ്ആർടിസി സസ്‌പെന്റും ചെയ്തിരുന്നു. എന്നാൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ ദുർബലമാണെന്നും അപകടം ഡ്രൈവർ മനപൂർവ്വം ഉണ്ടാക്കിയതാണെന്നുമാണ് ബന്ധുക്കളുടെ പരാതി. കാവശേരി സ്വദേശി ആദർശ് മോഹനനും കാസർകോട് സ്വദേശി കെ. സബിത്തുമാണ് അപകടത്തിൽ മരിച്ചത്. ഈ മാസം 7ന് പാലക്കാട് നിന്ന് വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ആദർശ്, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും, സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടർന്നാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. ലോറിയെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ബസ് തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽ വീണാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button