ഉൾക്കാഴ്ചയിൽ മുന്നേറിയ ശബീർഇനി സ്നേഹത്തണലിൽ
എടപ്പാൾ : ജന്മനാ കാഴ്ച പരിമിതിയുള്ള പോത്തനൂരിലെ ഷബീർ അദനിക്ക് മുന്നിൽ സ്വന്തം വീടൊരുങ്ങി….
കേരള മുസ്‌ലിം ജമാഅത്ത് പ്രവാസീ ഘടകമായ ഐ സി എഫ് റിയാദ് കമ്മിറ്റി നിർമ്മിച്ച ദാറുൽ ഖൈറിൽ ഷബീർ താമസം തുടങ്ങി..
താഴത്തേല പറമ്പിൽ ബഷീർ – നദീറ ദമ്പതികളുടെ മൂത്തമകൻ ഷബീർ ജനിച്ചുവന്നത് തന്നെ അന്ധതയിലേക്കാണ്.. വിധിയെ പഴിക്കാതെ ആ കുടുംബം മലപ്പുറം മഅദിൻ തുറന്നു വെച്ച വിദ്യാ വെളിച്ചത്തിലേക്ക് മകനെ എത്തിച്ചു.
എൽ കെ ജി മുതൽ ഡിഗ്രി വരെയുള്ള 19 വർഷക്കാലയളവിൽ ആ അന്ധബാലൻ പരിമിതികളെ മറികടന്നുവെന്നു മാത്രമല്ല; പാഠ്യ-പാഠ്യതര വിഷയങ്ങളിലും ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങളുടെ ഉടമയായി മാറി. അന്ധതയെ അകത്തിരുത്തി ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കുകയും രാജ്യത്തെ പ്രതിനിധീകരിച്ച് ദുബായ് ഹോളി ഖുർആൻ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഉൾക്കാഴ്ചയുടെ കരുത്തിലും ആത്മവിശ്വാസത്തിന്റെ ബലത്തിലും വേറെയും അന്തരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
നല്ല ശ്രുതിമാധുരിയുടെ ഉടമകൂടിയായ ഷബീറിന്റെ ഗാനങ്ങൾക്കും ആരാധകരേറെയാണ്.
സംസ്ഥാന- ദേശീയ സാഹിത്യോത്സവുകളിൽ പങ്കെടുത്ത്, ഉറുദു , ഹംദ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സാഹിത്യ പ്രതിഭയുമായി.
മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ വിശുദ്ധ റമളാനിൽ ജുമുഅ ഖുതുബ നിർവഹിക്കുന്നതും ഷബീർ അലി തന്നെ..
നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റേതുമാണെന്ന് വിലയിരുത്തിയ റിയാദ് ഐസി എഫ് , അവരുടെ പതിമൂന്നാമത് സംരംഭമായി ശബീറിന് ദാറുൽ ഖൈർ (നന്മ ഭവനം ) നിർമ്മിച്ചു കൊടുക്കുകയായിരുന്നു.
പഠനവും വിവാഹവും കഴിയും മുമ്പ് തന്നെ മഅദിൻ മുഖേന ലഭിച്ച “ദാറുൽ ഖൈർ ” സ്വീകരിച്ച ആഹ്ലാദത്തിലാണ് ഷബീറും കുടുംബവും.
വീടിൻ്റെ താക്കോൽദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു.
റിയാദ് ഐ സി എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം ഹാജി,ഇസ്മാഈൽ സഅദി , മഅദിൻ പ്രതിനിധികളായ അബ്ദുസ്സലാം സഖാഫി, അസ്‌ലം സഖാഫി,ബഷീർ സഅദി , കെ സിദ്ദിഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , റാഫിഅ് ബാഖവി മാണുർ ,സലീം സഖാഫി, സി പി മുഹമ്മദ് മുസ്‌ലിയാർ, ഗഫൂർ അഹ്സനി, അബ്ദുല്ലത്തീഫ് കുണ്ടയാർ സംബന്ധിച്ചു.