ഫാഷൻ ഷോയുടെ മറവില്‍ ദുബായിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്റെ മറവില്‍ വിദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പിടിയില്‍.പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് യുവതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി.
ഫാഷൻ ഷോയുടെ മറവില്‍ മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും നടത്താൻ കൂട്ടുനിന്നെന്നാണ് പൊലീസ് ഭാഷ്യം. ഇതിനോടകം പിടിയിലായവരുടെ പിറകെ കേസന്വേഷണം കൊണ്ടുപോയതിന് പിന്നാലെ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന വിവരങ്ങള്‍. ഫാഷൻ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബായിലെത്തിച്ചത്. വിശ്വാസ്യതയ്ക്കായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു.
ഇവരെ കൂടാതെ, നേരത്തെ പിടിയിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിച്ചത്. ദുബായില്‍ വെച്ച് യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ലഹരി നല്കി മയക്കി, ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപില് കാഴ്ചവെച്ചെന്നുമാണ് എഫ്ഐആർ. കേസുമായി ബന്ധമുള്ള രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.