‘തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്, എനിക്കൊന്നും അറിയില്ല, ആള്‍ക്കാര്‍ ഓരോന്ന് കെട്ടിച്ചമയ്‌ക്കുകയാണ്’; കഞ്ചാവ് കേസില്‍ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി
ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി.തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആള്‍ക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു. സത്യാവസ്ഥ അറിയാതെ ആളുകള്‍ ഓരോന്ന് പറയുകയാണെന്ന് നടൻ പ്രതികരിച്ചു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന നാല്‍പ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന് എക്‌സൈസിന് മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. ക്രിസ്റ്റീനയ്ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് എക്‌സൈസ് സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടില്‍ നിന്ന് യുവതിയെ പിടികൂടുന്നത്. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നല്‍കിയിട്ടുണ്ട്.
ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഓണ്‍ലൈൻ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലർക്കും ലഹരിമരുന്ന് കൈമാറാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. യുവതിക്കെതിരെ എറണാകുളത്ത് പോക്‌സോ കേസുണ്ട്. എന്നാല്‍ കൂട്ടുപ്രതിയായ ഫിറോസിനെതിരെ നിലവില്‍ മറ്റ് കേസുകളൊന്നുമില്ല. മെഡിക്കല്‍ ആവശ്യത്തിനായി തായ്ലൻഡ്, മലേഷ്യ എന്നിവടങ്ങളിലാണ് ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. ഗ്രാമിന് പതിനായിരത്തോളം രൂപ വരും. സാധാരണ കഞ്ചാവ് ഗ്രാമിന് ആയിരം രൂപയില്‍ കുറവാണ്.