തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു.

മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് ലാലന്റെ മൊഴി. മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് ലാലന്റെ മൊഴി. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടർന്ന് പൊലീസ് എത്തിയാണ് വീട്ടിൽ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
