സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും വ്യാവസായിക സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ശമിച്ച് തുടങ്ങിയ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍. തുടര്‍ച്ചായായി മൂന്ന് ദിവസെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളു. അതിനാല്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരും.
രോഗവ്യാപനം മൂര്‍ഛിച്ച സാഹചര്യത്തില്‍ ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇത് ഫലം കണ്ടു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടത്തല്‍. 30 ശതമാനത്തിലെത്തിയ ടിപിആറാണ് നിലവില്‍ കുറഞ്ഞിരിക്കുന്നത്. ടിപിആര്‍ തുടര്‍ച്ചയായി താഴുകയാണെങ്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.
ഇളവുകൾ
വ്യാവസായിക സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും (കശുവണ്ടി, കയർ, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ / കടകൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
വ്യാവസായിക മേഖലകളിൽ ആവശ്യമനുസരിച്ച് കുറഞ്ഞ അളവിൽ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അനുമതി
ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികൾ ബാങ്കുകൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും.
വിവാഹങ്ങൾ കണക്കിലെടുത്ത് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ വിൽക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി.
പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം
കള്ള് ഷാപ്പുകളിൽ പാർസൽ അനുവദനീയമാണ്.
ദേശീയ സേവിംഗ്സ് സ്കീമിലെ ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ പണം അയയ്ക്കാൻ അനുവാദമുണ്ട് ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാൻ അവരെ അനുവദിച്ചിരിക്കുന്നു.
എല്ലാ സ്ഥാപനങ്ങളും / കടകളും കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ ഉറപ്പാക്കണം.
സർക്കാർ സർവീസിൽ പുതുതായി നിയമിതരായവർക്ക് പിഎസ്‌സി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
അതേസമയം, രോഗവ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരും. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഒരു കടയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനായി പരമാവധി മൂന്ന് പേര്‍ മാത്രം. രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യാപരം. മൊത്ത വ്യാപാര കടകള്‍ക്ക് പുലര്‍ച്ച ഒന്നുമുതല്‍ രാവിലെ എട്ട് വരെയും പ്രവര്‍ത്തിക്കാം.
