KERALA

വധ ഗൂഢാലോചന കേസ്; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ്  അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണ് സ്ഥിരീകരിക്കുന്നതിനാണ് നടപടി. അതേസമയം, കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയെ സമീപിക്കും.

ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവാരത്തിൽ  2017 നവംബർ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുന്നുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുതിയത്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകൾ ഗൂഢാലോചന കേസിലെ നിർണായക തെളിവാണ്. ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഉൾപ്പെടുന്നവർ ഈ ഗൂഢാലോചനയിൽ പങ്കാളി ആയെന്നാണ് കണ്ടെത്തൽ. ഈ ശബ്ദം പ്രതികളുടെത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്‍റ ലക്ഷ്യം.

രാവിലെ 11 മണിയോടെ ദിലീപ്, അനൂപ്, സുരാജ് എന്നിവർ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിൽ എത്തി. സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്ന ശബ്ദ സാമ്പിളുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടർന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കം തീരുമാനിക്കുക. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദതിന്‍റെ അധികാരികത ദിലീപ് ചോദ്യം ചെയ്തിട്ടില്ല. ഹൈക്കോടതിയിൽ ഇത് ശാപവാക്കായിരുന്നു എന്നായിരുന്നു ദിലീപിന്റെ വാദം.

ഇതിനിടെ, കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈകോടതിയെ സമീപിക്കും. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയെ സമീപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button