മിക്സ്ഡ് സ്കൂളുകളും യൂണിഫോമും അടിച്ചേൽപിക്കില്ല, തീരുമാനമെടുക്കേണ്ടത് പിടിഎയും തദ്ദേശസ്ഥാപനങ്ങളും: ശിവൻ കുട്ടി
സംസ്ഥാനത്തെ സ്കൂളുകൾ മിക്സഡാക്കുന്നതിലും ജെൻഡര്‍ ന്യൂട്രൽ യൂണിഫോം സ്കൂളുകളിൽ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ തീരുമാനം അടിച്ചേൽപിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഇക്കാര്യത്തിൽ സ്കൂളുകളിലെ രക്ഷകര്‍ത്തൃസമിതിയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
സ്കൂളുകൾ മിക്സഡാക്കുന്നതിലും ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിലും വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിന് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാൽ ഏതെങ്കിലും പ്രത്യേക യൂണിഫോം എവിടെയെങ്കിലും ധരിക്കണമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അതത് സ്കൂളുകളിലെ പിടിഎയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടില്ല.
ആരുടെയും മതവികാരത്തെയോ വസ്ത്രധാരണ പാരമ്പര്യത്തെയോ തകിടം മറിക്കുന്ന തീരുമാനം സർക്കാർ എടുത്തിട്ടില്ല. എന്നാൽ പുരോഗമന സമൂഹത്തിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.