തവനൂർ വഞ്ചിനാട് ലെതേഴ്സ് ഭൂമി ലേലം മരവിപ്പിക്കണം -എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി
April 26, 2023
തവനൂർ: വഞ്ചിനാട് ലെതേഴ്സ് കമ്പനിയുടെ ഭൂമി സ്വകാര്യ ഭൂമികച്ചവട കമ്പനിക്ക് ലേലംചെയ്ത നടപടി മരവിപ്പിക്കണമന്ന് വഞ്ചിനാട് ലെതേഴ്സ് എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 100 കോടിയിൽപ്പരം രൂപ ലഭിക്കാവുന്ന 16.5 ഏക്കർ ഭൂമി 19 കോടിക്കാണ് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ കൊല്ലത്തെ ഒരു സ്വകാര്യ ഭൂമിയിടപാട് കമ്പനിക്ക് ലേലത്തിൽ നൽകിയത്.ഭൂമി കെ.എസ്.ഐ.ഡി.സി. ഏറ്റെടുത്ത് തൊഴിലാളികൾക്ക് നൽകുവാനുള്ള ശമ്പളക്കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങളും തൊഴിൽ നഷ്ടമായതിനുള്ള നഷ്ടപരിഹാരവും നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ 1976-ൽ ആരംഭിച്ച വഞ്ചിനാട് തുകൽ ഫാക്ടറി 1988-ൽ പ്രവർത്തനം നിർത്തുകയായിരുന്നു.1967-ൽ ജയിൽ വകുപ്പ് സബ് ജയിൽ സ്ഥാപിക്കാനായി ദേശീയ പാതയോരത്ത് വാങ്ങിയ ഭൂമിയിൽനിന്ന് 1974-ൽ ആണ് 13.24 ഏക്കർ ഭൂമി വ്യവസായവകുപ്പിന് തുകൽഫാക്ടറി ആരംഭിക്കാൻ വിട്ടുനൽകിയത്. മൂന്നര ഏക്കറോളം ഭൂമി മാത്രമാണ് കമ്പനി പണംമുടക്കി വാങ്ങിയത്. ജയിൽവകുപ്പ് സൗജന്യമായി നൽകിയ 13.24 ഏക്കർ ഭൂമി ഉൾപ്പെടെയാണ് ഇപ്പോൾ സ്വകാര്യ കമ്പനിക്ക് ലേലത്തിൽ നൽകിയിരിക്കുന്നത്. ലേലത്തിൽ ഭൂമി ലഭിച്ച സ്വകാര്യ കമ്പനി ഇതിനകം ഫാക്ടറി ഭൂമിയിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചുകൊണ്ടുപോയതായും നേതാക്കൾ ആരോപിച്ചു.ലേലം റദ്ദ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് ഉന്നയിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭൂമി സർക്കാർ ഏറ്റെടുത്ത് തൊഴിൽ സംരഭങ്ങൾ ആരംഭിക്കണമെന്നും കമ്പനി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. ചെയർമാൻ പി. ജ്യോതി, കൺവീനർ ടി.പി. കുഞ്ഞുകുട്ടൻ, കെ. രാംദാസ്, കെ.ടി. സിദ്ദിഖ്, എ.എം. നാരായണൻ, പി. രാമചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.