PONNANI


കർമ റോഡിനരികിൽ സർവേ പൂർത്തിയായി; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

പൊന്നാനി : കയ്യേറ്റവും സർക്കാർ ഭൂമിയും വേർതിരിച്ചറിയുന്നതിന് ഭാരതപ്പുഴയോരത്ത് കർമ റോഡിനരികിൽ സർവേ പൂർത്തിയായി. ഉടൻ റിപ്പോർട്ട് സമർപ്പിക്കും. പുഴയോരത്തെ വൻതോതിലുള്ള കയ്യേറ്റം കണ്ടെത്തുന്നതിനും സർക്കാർ ഭൂമി സംബന്ധിച്ച് കൃത്യമായ രേഖകളെടുക്കുന്നതിനുമായി പി.നന്ദകുമാർ എംഎൽഎ മുൻകയ്യെടുത്താണ് സർവേ ചെയ്യിപ്പിച്ചത്.സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ മാത്രമേ വിവിധ പദ്ധതികൾ ഇൗ ഭാഗത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നിലവിൽ പുഴയോരത്തെ ഭൂമി സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.

ടൂറിസം വികസനത്തിനുൾപ്പടെ പല പദ്ധതികളും തയാറാക്കാൻ ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇൗ ഭാഗത്തെ സർക്കാർ ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണത്താലാണ് അടിയന്തരമായി പുഴയോരത്ത് സർവേ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്.

വിവിധ വകുപ്പ് മേധാവികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തൊട്ടുപിന്നാലെ തന്നെ സർവേയും നടന്നു. പുഴയോരത്ത് കർമ റോഡിനരികിലായുള്ള കിടങ്ങുകൾ പലരും മണ്ണിട്ട് നികത്തി കയ്യേറിയ നിലയിലാണ്. ഇൗ ഭൂമി സർക്കാർ തിരിച്ചുപിടിക്കും. വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാനിടയില്ല. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി വെട്ടിപ്പിടിക്കാൻ ശ്രമം നടത്തുന്നവരെ കയ്യോടെ പിടികൂടും.

പുഴയോരത്ത് ചമ്രവട്ടം കടവ് മുതൽ ഫിഷിങ് ഹാർബറിലേക്കു വരെ കർമ റോഡ് പണിതതോടെ ടൂറിസം രംഗത്ത് വൻ സാധ്യതകളുള്ള മേഖലയായി ഇൗ ഭാഗം മാറി. വിവിധ ടൂറിസം വികസന പദ്ധതികൾ നഗരസഭയും സംസ്ഥാന സർക്കാരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button