വനിതകളുടെ സൗജന്യ യാത്ര: സാമ്പത്തിക ബാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി; കണ്ടക്ടർമാർക്ക് പരിശീലനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം നാളെ മുതൽ നിലവിൽ വരും. യാത്രക്കാരുടെ ലിംഗഭേദം ഇടിഎം (ETM) മെഷീനുകളിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പ്രതിദിനം യാത്ര ചെയ്യുന്ന 19 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ കൃത്യമായ കണക്കെടുത്ത്, പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത മുൻകൂട്ടി നിശ്ചയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.