പൊന്നാനി കുണ്ടുകടവ് ജങ്ഷൻ- പുളിക്കക്കടവ് സൗന്ദര്യവത്കരണം എസ്റ്റിമേറ്റ് പുതുക്കി നൽകാൻ തീരുമാനം
പൊന്നാനി: പൊന്നാനി കുണ്ടുകടവ് ജങ്ഷൻ- പുളിക്കക്കടവ് സൗന്ദര്യവത്കരണ പ്രവൃത്തി മന്ദഗതിയിലായതോടെ എസ്റ്റിമേറ്റ് പുതുക്കി നൽകാൻ തീരുമാനം. കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗത്ത് റോഡ് വീതി വർധിപ്പിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് ഒരുവർഷം മുമ്പ് തുടക്കമായെങ്കിലും പദ്ധതിയിൽ വന്ന മാറ്റങ്ങൾ പ്രവൃത്തിയെ മന്ദഗതിയിലാക്കിയിരുന്നു. കൂടാതെ യഥാസമയം സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസവും പ്രതിസന്ധിക്കിടയാക്കി. അതിർത്തി നിർണയത്തിൽ കണ്ടെത്തിയ അഞ്ച് പുറമ്പോക്ക് വീടുകൾ നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമായിട്ടുണ്ട്. കുണ്ടുകടവ് ജങ്ഷൻ ഭാഗത്ത് രണ്ട് വീടുകളും കൃഷിഭവനും സമീപത്തെ മൂന്ന് വീടുകളുമാണ് പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായിട്ടുള്ളത്. ഈ അഞ്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. പുനരധിവാസത്തിനുള്ള സർക്കാർ പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതും ഏറെ പ്രതിസന്ധിക്കിടയാക്കി. 16 ഇലക്ട്രിക് പോസ്റ്റുകളാണ് മാറ്റി സ്ഥാപിച്ചത്. കുണ്ടുകടവ് ജങ്ഷനിൽ കണ്ടെത്തിയ പി.ഡബ്ല്യു.ഡി ഭൂമിയിലൂടെ സർവിസ് റോഡ് നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ റോഡരികിൽ കട്ട വിരിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കൂടാതെ വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ നിർമാണവും സമാന്തരമായി നടക്കുന്നുണ്ട്. പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിൻെറ സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. റോഡിനോട് ചേർന്ന് ഇൻറർലോക്ക് വിരിക്കൽ, നടപ്പാത, ഈ ഭാഗത്തെ തോടിൻെറ പുനരുദ്ധാരണം എന്നിവയാണ് സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി നടക്കുക.