ഇനി തമിഴകം തലൈവര്‍ വാഴും; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്.ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ നല്‍കിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എയും കൂടിയാണ്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു.ആരൊക്കെയാണ് മറ്റ് മന്ത്രിമാർ
എൻ ആനന്ദ്
പുതുച്ചേരിയിലെ കോണ്‍ഗ്രസ്സ് മുൻ എംഎല്‍എ. 15 വർഷമായി വിജയ്ക്കൊപ്പം. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. ടിവികെയിലെ രണ്ടാമൻ. ടി നഗറില്‍ നിന്നുള്ള എംഎല്‍എ.
കെ എ സെങ്കോട്ടയ്യൻ
1977 മുതല്‍ എംഎല്‍എയാണ്. സഭയില്‍ എത്തുന്നത് പത്താം തവണ.ജയലളിത, ഇപിഎസ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2025 നവംബറില്‍ ടിവികെയില്‍ എത്തി.
കെ ജി അരുണ്‍രാജ്
ഐആർഎസ് വിട്ടാണ് ടിവികെയില്‍ എത്തിയത്. പ്രകടനപത്രിക സമിതി തലവനും പ്രചാരണ ചുമതലയുള്ള ടിവികെ ജനറല്‍ സെക്രട്ടറിയുമായിരുന്നു
ആധവ് അർജുന
സാന്റിയാഗോ മാർട്ടിന്റെ മരുമകൻ. വിസികെ പുറത്താക്കിയതോടെ 2025ല്‍ ടിവികെയില്‍ എത്തി. വിജയ് യുടെ പെരന്പൂർ ജയത്തിന്റെ ശില്പി
പി വെങ്കട്ടരമണൻ
വർഷങ്ങളായി വിജയ് ക്കൊപ്പം. ടിവികെ ട്രഷറർ. പാർട്ടിയുടെ ബ്രാഹ്മണ മുഖം
രാജ്മോഹൻ
ചെന്നൈ എഗ്മോറില്‍ നിന്ന് എംഎല്‍എ. മൊട്ടിവേഷൻ സ്പീക്കർ, ജെൻ സി വോട്ടർമാരിലേക്ക് എത്തിയ വീഡിയോകള്‍ക്ക് പിന്നില്‍ രാജ്മോഹനാണ്. പാർട്ടിയുടെ ദളിത് മുഖങ്ങളില്‍ പ്രധാനിയമാണ്.
സി ടി ആർ നിർമല്‍കുമാർ
ബിജെപി, എഐഎഡിഎംകെ പാർട്ടികളില്‍ നിന്ന് ടിവികെയിലെത്തി. ഡിജിറ്റല്‍ പ്രചാരണത്തിൻറെ ചുമതലക്കാരൻ.
ഡോ.കെ ടി പ്രഭു
ടിവികെ ശിവഗംഗ ജില്ലാ സെക്രട്ടറി. കാരയ്ക്കുടിയില്‍ നിന്ന് അട്ടിമറിജയം നേടി. ദന്തരോഗ വിദ്ഗ്ധനാണ്