കുട്ടികളുടെ പരാതി ഇനി പോലീസ് കേൾക്കും, നടപടിയെടുക്കും; സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും
കുട്ടികൾക്കും ചിലത് പറയാനില്ലേ, അവര്ക്ക് പറയാനുള്ളത് കൂടി കേൾക്കണ്ടേ… അതെ എന്ന് തന്നെയാണ് കേരള പോലീസും പറയുന്നത്. പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോലീസ് ഇതിനായി ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പോലീസ് തന്നെ പരാതികളിൽ നടപടിയും സ്വീകരിക്കും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും കൃത്യമായി പരാതികൾ പരിശോധിക്കും. പരാതിയിലുള്ള വിവരങ്ങൾ ആരുമറിയുമെന്ന പേടി വേണ്ട, അതെല്ലാം രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടികളും സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയാണെങ്കിൽ അവർക്കു കൈമാറുകയും ചെയ്യും. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആണ് പെട്ടി സ്ഥാപിക്കുന്നത്.