പുലികളിറങ്ങി കുളങ്കര ഉത്സവപ്പറമ്പായി.
എടപ്പാൾ: പുലികളിക്ക് പേരുകേട്ട തൃശ്ശൂർ നഗരത്തെ അനുസ്മരിപ്പിച്ച് കുളങ്കര താലപ്പൊലിയുടെ ഭാഗമായി ശനിയാഴ്ച എടപ്പാളിൽ പുലിയിറങ്ങി. ശുകപുരം സാംസ്കാരികമാണ് ഉത്സവത്തിന് മാറ്റുകൂട്ടാനായി പുലികളിയുമായി രംഗത്തെത്തിയത്.തൃശ്ശൂർ പുലികളിയിൽ മൂന്നുവർഷം തുടർച്ചയായി ജേതാക്കളായ കോട്ടപ്പുറം സെന്റർ യുവജന സമിതിയുടെ പുലികളാണ് എടപ്പാളിനെ പുലിമടയാക്കിയത്. എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാരംഭിച്ച് നടുവട്ടം, ചമ്പ്രമാണംവഴി രാത്രി ഉത്സപ്പറമ്പിലെത്തിയാണ് പുലികളിക്ക് സമാപനമായത്. ചോലക്കുന്ന് ശ്രീദുർഗ, എടപ്പാൾ ഭുജംഗ, വട്ടംകുളം ചലഞ്ചേഴ്സ് എന്നിവരൊരുക്കിയ വിവിധ വരവുകളും നാട്ടുകൂട്ടം ഫ്രണ്ട്സ് ശുകപുരത്തിന്റെ പാണ്ടിമേളം, കളരിപ്പയറ്റ് എന്നിവയും. ശനിയാഴ്ച മറയങ്ങാട്ട് കൂത്തുത്സവത്തിന്റെ ഭാഗമായി തായമ്പക, എഴുന്നള്ളിപ്പ്, മേളം, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി.ഞായറാഴ്ച എടപ്പാളിൽ പോലീസ് ഗതാഗതനിയന്ത്രണമേർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടുമുതലാണ് വട്ടംകുളം എടപ്പാൾ മേഖലയിൽ പൂർണ ഗതാഗതനിയന്ത്രണം. സംസ്ഥാനപാതയിലൂടെ വരുന്ന ബസുകൾ ടൗണിൽ പ്രവേശിക്കാതെ മേൽപ്പാലം വഴി പോകണം. പട്ടാമ്പി റോഡിലൂടെ വരുന്ന വാഹനങ്ങൾ വട്ടകുളത്തുനിന്ന് പഞ്ചായത്ത് ഓഫീസ് വഴിയും കുറ്റിപ്പാല വഴിയും നടുവട്ടമെത്തി തൃശ്ശൂർ റോഡിലേക്കു പോകണം. പൊന്നാനിക്കുള്ളവ നടുവട്ടത്തുനിന്ന് അയിലക്കാട്, അംശക്കച്ചേരി വഴിയും കുറ്റിപ്പുറം ഭാഗേത്തക്കുള്ളവർ എടപ്പാൾ മേൽപ്പാലം വഴിയും പോകണം. പൊന്നാനിയിൽനിന്ന് പട്ടാമ്പി റോഡിലേക്കുള്ള വാഹനങ്ങളും ഇതേ റൂട്ടിൽ വട്ടംകുളമെത്തി പോകണം. ക്ഷേത്രാചാരപ്രകാരം വരവുകാഴ്ചകളൊന്നും നടപ്പുരയിൽ കയറാതെ ദേവീദർശനം നടത്തണമെന്നും കമ്മിറ്റി നൽകുന്ന സമയക്രമം പാലിച്ച് രാത്രി ഒൻപതിനു മുൻപ് എല്ലാ വരവുകമ്മിറ്റികളും ക്ഷേത്രമുറ്റം വിടണമെന്നും പോലീസ് അറിയിച്ചു