മതത്തിന്റെ പേരിൽ ബി.ജെ.പി. മുതലെടുപ്പുനടത്തുന്നു – എം.എ. ബേബി


തിരൂർ : മതത്തിന്റെ പേരിൽ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് ബി.ജെ.പി. മുതലെടുപ്പുനടത്തുകയാണെന്ന് സി.പി.എം. പൊളിറ്റ്‌ബ്യൂറോ അംഗം എം.എ. ബേബി. കെ. ദാമോദരൻ പഠനകേന്ദ്രം തിരൂർ ബി.പി. അങ്ങാടിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.യെ ഒറ്റപ്പെടുത്താൻ മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടാകണം. ഓരോ സംസ്ഥാനത്തെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളിലെ പ്രമുഖ കക്ഷികൾ ഇതിന് മുഖ്യപങ്കു വഹിക്കണം. 2025-ൽ ആർ.എസ്.എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദു രാഷ്‌ട്രം പ്രഖ്യാപിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘ദേശീയ രാഷ്‌ട്രീയവും പ്രതിപക്ഷ കൂട്ടായ്‌മയും’ എന്നതായിരുന്നു ബേബിയുടെ പ്രഭാഷണവിഷയം. കൂട്ടായി ബഷീർ അധ്യക്ഷതവഹിച്ചു.
‘ചരിത്രവും ശാസ്ത്രവും വെട്ടിമാറ്റപ്പെടുമ്പോൾ’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ‘ശസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ പ്രൊഫ. കെ. പാപ്പൂട്ടിയും ‘ജ്ഞാനോത്‌പാദനവും സ്ത്രീകളും’ എന്ന വിഷയത്തിൽ ഡോ. മാളവിക ബെന്നിയും ‘വ്യക്തിനിയമങ്ങളും ലിംഗസമത്വവും’ എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും പ്രഭാഷണം നടത്തി.













