ബോട്ടുകൾക്ക് ഇനി വിശ്രമകാലം വലവിരിക്കാൻ’ ഒരുങ്ങി ഫിഷറീസ്
പൊന്നാനി: മീൻപിടിത്ത ബോട്ടുകൾക്ക് ഇനി വിശ്രമകാലമാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധ രാത്രി മുതൽ നിലവിൽവരും. ജൂലായ് 31 വരെയാണ് നിരോധനം. ജില്ലയിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
പ്രജനനകാലത്തെ മീൻപിടിത്തം തടയുന്നതിനാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ, തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധനസമയത്തും കടലിൽ പോകാം.
പരമ്പരാഗത മീൻപിടിത്ത വള്ളക്കാർക്കുള്ള നിർദേശങ്ങൾ ഫിഷറീസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കുഞ്ഞൻമീനുകളെ പിടിക്കുന്നതു തടയാൻ ശക്തമായ പരിശോധനകൾ നടത്താനാണ് ഫിഷറീസ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ജില്ലയിലെ നൂറ്റിയെഴുപതോളം ബോട്ടുകൾക്കാണ് ട്രോളിങ് നിരോധനം ബാധകമാകുക. ഫിഷറീസ് വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ആയിരത്തോളം തൊഴിലാളികൾക്കാണ് ട്രോളിങ് നിരോധന കാലയളവിൽ തൊഴിലില്ലാതാകുന്നത്. ട്രോളിങ് നിരോധനംകൊണ്ട് തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ മാത്രമാണ് ആനൂകൂല്യമായി നൽകുന്നത്.
രണ്ടുമാസത്തോളം തൊഴിലില്ലാതെ കഴിയേണ്ടിവരുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കുമെങ്കിലും വേണ്ടത്ര പരിഗണന ഇവർക്കു ലഭിക്കാറില്ല.
സാമ്പത്തികസഹായമുൾപ്പെടെയുള്ളവ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തവണയെങ്കിലും ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത് ഇനിയുള്ള രണ്ടുമാസക്കാലമാണ്.
കഴിഞ്ഞ ഏതാനും കാലങ്ങളായി മീൻലഭ്യത കുറഞ്ഞതും ഇന്ധനത്തിനുൾപ്പെടെയുള്ള ചെലവ് കൂടിയതും പല ബോട്ടുടമകളെയും കടക്കെണിയിലാക്കിയിട്ടുണ്ട്. എങ്കിലും വീണ്ടും കടംവാങ്ങിയും ലോണെടുത്തുമാണ് ബോട്ടും മീൻപിടിത്ത ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്താനുള്ള തുക പലരും കണ്ടെത്തുന്നത്.
പട്ടികയിലുള്ള പ്രധാന മീനുകൾ
. മത്തി -10 സെന്റിമീറ്റർ2. അയല -14 സെ.മീ.3. ചൂര -31 സെ.മീ.4. ഉരുളൻ ചൂര -21 സെ.മീ.5. തളയൻ (പാമ്പാട) -46 സെ.മീ.6. തിരിയാൻ ചമ്പാൻ -11 സെ.മീ.7. കരിമീൻ/പുതിയാപ്ല കോര -12 സെ.മീ.8. പരവ/അടവ് -12 സെ.മീ.9. കടൽ കൊഞ്ച് -200 ഗ്രാം